Tuesday, April 22, 2008

വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ : Infosys Edition

ടെറസ്സിന്റെ ഒരു വശത്തുള്ള അലക്കുകല്ലിന്‍ മേല്‍ ഞാന്‍ കുന്തിച്ചിരുന്നു.
ജലപാളികള്‍ ആവരണം ഇട്ടിട്ടും അലക്കുകല്ലിന് ഇപ്പോഴും ചെറിയ ഇളം ചൂട്..!

മഴ പെയ്യുകയാണ്.
ആദ്യം നേരിയ ചാറ്റല്‍ പോലെ കുറച്ച് സ്ഫടിക ജലത്തുള്ളികള്‍.
പിന്നീട് അവയുടെ എണ്ണം കൂടി വന്നു.
വേനല്‍ച്ചൂടില്‍ ചുട്ട് പഴുത്തു കിടക്കുകയായിരുന്ന കോണ്‍ക്രീറ്റില്‍ അവ തീര്‍ക്കുന്ന കരവിരുതില്‍ ലയിച്ച് ഞാന്‍ അല്‍ഭുതപ്പെട്ട് നിന്നു.

ഓരോ തുള്ളിയും കോണ്‍ക്രീറ്റിലുണ്ടാക്കുന്ന ഈര്‍പ്പം കുറച്ച് സമയത്തിനകം ഉള്ളിലേക്ക് വലിയുന്നു.
അപ്പോള്‍ അവയെ വീണ്ടും ഈറനാക്കിക്കൊണ്ട് തുടരെത്തുടരെ വീഴുന്ന നിര്‍മലമായ ജലകണങ്ങള്‍..!
എത്ര സുന്ദരമായ സ്ലൈഡ് ഷോ..!

കുട്ടിക്കാലത്തൊക്കെ ഓട്ടുമ്പുറത്ത് വീഴുന്ന മഴത്തുള്ളികളെ ശ്രദ്ധിച്ച് നിന്നിട്ടുണ്ട്. ഓടുകളുടെ പല ഭാഗങ്ങളില്‍ വീഴുന്ന മഴത്തുള്ളികള്‍ പിന്നീട് ഒരു ചാലില്‍ ഒരുമിച്ച് ഏകഭാവത്തോടെ കുറച്ച് ദൂരം ഒഴുകി നിലത്തേക്ക് പതിക്കും, ഒരു സംഗീതാത്മകമായ ശബ്ദത്തോടെ.

ഇവിടെ ഇപ്പോ ജലകണങ്ങള്‍ക്ക് ഒരുമിക്കാന്‍ ഓട് ഇല്ല.
പകരം അവ എന്റെ മൂക്കിന്റെ പാലം ഉപയോഗിക്കുന്നു.
മറ്റുള്ള ജലകണങ്ങള്‍ കോണ്‍ക്രീറ്റില്‍ തല്ലിയലച്ച് ശ്രംഗരിക്കുന്നു. ഒഴുകിപ്പരക്കുന്നു.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോ ഷിബുവിനോട് സൂചിപ്പിച്ചിരുന്നു, ഒക്കെ ഒന്ന് പെയ്തൊഴിയാന്‍ ആഗ്രഹമുണ്ടെന്ന്...

ഭിക്ഷാംദേഹിയെപ്പോലെ അക്കാലത്ത് അവന്‍ വീണ്ടും വാടകവീട് മാറിയിരുന്നു.
ഇത്തവണ അന്നമനട അമ്പലത്തിനടുത്തേക്ക്.
വിഘ്നേശ്വര ജ്യോതിഷാലയത്തിനടുത്തുള്ള ആ പഴയ പ്രൌഢിയുള്ള കൊച്ചു വീട് എന്നെ ഹഠാകാര്‍ഷിച്ചു.

പലകകള്‍ കൊണ്ടുള്ള തട്ടുമ്പുറം.
കത്തിക്കാളുന്ന വെയിലത്തും കുളിര്‍മ്മ മുറ്റി നില്‍ക്കുന്ന മുറികള്‍.
മുറ്റത്ത് തന്നെ ഒരു നാരകവും കൂവളച്ചെടിയും.
പിന്നെ…
പിന്നെ.., എണ്ണം പറഞ്ഞ നാല് സര്‍പ്പക്കാവുകള്‍..!
ആകെക്കൂടെ ഒരു പ്രാചീന ടച്ച്.

സന്ധ്യക്ക് ശിവക്ഷേത്രത്തിനടുത്ത്, മണപ്പുറത്തിനോട് ചേര്‍ന്നുള്ള ആല്‍ത്തറയില്‍, മണപ്പുറത്തെ നിശബ്ദതയില്‍ മേയുന്ന പശുക്കളെ നോക്കി ഞങ്ങള്‍ ഇരുന്നു.

മൌനമായിരുന്ന ഒന്ന് രണ്ട് മിനിറ്റുകള്‍ക്കൊടുവില്‍ അവനന്വേഷിച്ചു.

“നിനക്കൊന്ന് കരഞ്ഞൂടേടാ..?”

അന്നേരം ഞാന്‍ അസ്വസ്തതയോടെ മനസ്സിലാക്കി.
എന്നെ സംബന്ധിച്ചിടത്തോളം, മറുപടി അര്‍ഹിക്കുന്ന ബുദ്ധിപൂര്‍വകമായ ഒരു ചോദ്യമാണത്.
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ അരണ മരങ്ങള്‍ക്കിടയിലും തിരുവനതപുരം ബേക്കറി ജംഗ്ഷനിലെ ലോഡ്ജ് മുറിയിലും ഇരുന്ന് ഞാന്‍ കരഞ്ഞിട്ടുള്ള കഥകളൊക്കെ അവനറിയാം.

മറുപടി കൊടുത്തു.

“ഒരുപാട് ആഗ്രഹമുണ്ട് ഭായ് പക്ഷേ എന്തു കൊണ്ടോ കരയാന്‍ പറ്റണില്ല.”

തുടര്‍ന്ന് ഞങ്ങള്‍ രണ്ട് പേരും ചിരിച്ചു.
ഇനിയും നിവര്‍ത്തിക്കപ്പെടാത്ത മോഹങ്ങളോര്‍ത്ത് വെറുതെ ചിരിച്ചു..!

പക്ഷേ ഇപ്പോ എനിക്ക് അത്തരം പരിഭവങ്ങളില്ല.
കാരണം ഒക്കെ സക്ഷാത്കരിക്കപ്പെട്ടു.
ചിലര്‍ ഒത്തൊരുമിച്ച് സാക്ഷാത്കരിക്കപ്പെടുത്തി.

എന്തൊക്കെയായാലും, മനസ്സിലുള്ളതിന്റെ ഏഴയലക്കത്ത് വരില്ലെങ്കിലും ഞാനൊന്ന് പറഞ്ഞോട്ടെ ലക്ഷ്മി സാര്‍..!!!.

“നന്ദിയുണ്ട്..!“
“വളരെ നന്ദീണ്ട്..!“

അന്ന്, താങ്കളുടെ വാക്കുകള്‍ വളരെ മൂര്‍ച്ചയുള്ളതായിരുന്നെന്ന് ഞാനോര്‍ക്കുന്നു.
എന്നെക്കണ്ടപ്പോള്‍ തിരിച്ചറിഞ്ഞ സംതൃപ്തിയോടെ പറയാനായി വാക്കുകള്‍ അടുക്കി വച്ചിരിക്കുകയായിരുന്നെന്ന് തോന്നി ആ മനസ്സില്‍..!

“Sunil you have to wait another six months to appear second interview at Infy. Company’s policy is so.”

അതെ..!
എല്ലാം പോളിസികള്‍ ആണ് നിശ്ചയിക്കുന്നത്.
ഞാന്‍ സ്വയം ആശ്വസിക്കാന്‍, നിയന്ത്രിക്കാന്‍ ശ്രമിച്ചു.

പക്ഷേ, മറ്റുള്ളവരില്‍ അസ്വസ്ഥതയുളവാക്കുന്ന സംശയങ്ങള്‍ ചോദിക്കുക എന്ന ബാലമനസ്സിലെ ചാപല്യത്തെ എനിക്ക് എന്നിട്ടും തടുക്കാനായില്ല.

“Sir... Interviewing a candidate in an area, in which he is not experienced. That is ‘what happened in my first interview”. Is that company’s policy..?”

ചോദ്യം ചെയ്യപ്പെട്ടവന്റെ നീരസം ആ മുഖത്ത് പ്രകടമായി.
അതിന്റെ നിറഭേദങ്ങളില്‍ ഞാന്‍ അഭിരമിക്കവേ…

“You should well equip to face multiple interview..!”

അതെ..!
ചിലര്‍ക്ക് സാധിക്കുമായിരിക്കും.
പക്ഷേ ഞാന്‍ അത്രക്കൊന്നുമായിട്ടില്ല.
ഒരു “If Possible“ കൂടെ ആ മറുപടിയുടെ അവസാനം ചേര്‍ത്താല്‍ നന്നായിരുന്നെന്ന് എനിക്ക് പറയാന്‍ തോന്നി.

“How is that possible Sir..?”

ഞാന്‍ രണ്ട് മൂന്ന് നിമിഷം കാത്ത് നിന്നു.

മറുപടിയില്ല..!
രണ്ട് അവസരങ്ങളിലും എതിര്‍ പക്ഷത്ത് നിന്ന് മറുപടി കിട്ടിയില്ല.

ആദ്യത്തേത് പക്ഷേ ഞാന്‍ കാര്യമാക്കിയില്ല.
കാരണം ഒരു കോര്‍പ്പറേറ്റ് രീതിയില്‍ ചിന്തിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് വരുന്ന ഒന്നായേ എനിക്കത് ഫീല്‍ ചെയ്തുള്ളൂ.

പക്ഷേ രണ്ടാമതും ഒരാള്‍, ബൂലോകത്തെ ഒരു സുഹൃത്ത്, എന്നോട് “You should well equip to face multiple interviews” എന്ന് ചൊല്ലിയപ്പോള്‍ ‘അതെങ്ങിനെ സാദ്ധ്യമാകും‘ എന്ന് ഞാന്‍ നിഷ്കളങ്കതയോടെ ആരാഞ്ഞപ്പോള്‍, ആ വ്യക്തിയും എന്റെ ചോദ്യത്തിന് മുന്നില്‍ മൌനം പാലിച്ചു.

അപ്പോള്‍ ഞാന്‍ നടുക്കത്തോടെ സംശയിച്ചു.

“ഐടി രംഗത്തെ ചിന്തകള്‍ ഏകമാനമാണോ..?”


പാവം അര്‍മാന്‍ അലി സാര്‍..!
എനിക്ക് വേണ്ടി കയ്യും മെയ്യും മറന്ന് വാദിച്ചു.

മാരത്തോണ്‍ ചര്‍ച്ചയായിരുന്നു, മാരത്തോണ്‍ ചര്‍ച്ച..!
ചില്ലുവാതിലിനിപ്പുറത്ത്, പതുപതുത്ത സോഫയില്‍ കൈകള്‍ കൂട്ടിത്തിരുമ്മി ഞാനിരുന്നു, ആകംക്ഷയോടെ..!

എന്റെ ഭാവിയാണവിടെ ആ ഡിസ്കഷന്‍ റൂമില്‍ രണ്ട് പേരിരുന്ന് തീരുമാനിക്കുന്നത്.
എന്തൊക്കെ വിചാരങ്ങളായിരുന്നു എന്റെയുള്ളില്‍ അപ്പോള്‍.

എല്ലാ മാസവും കാശുണ്ടാക്കി അയച്ചു തരുന്ന ചേട്ടനോട് ഉറപ്പ് പറഞ്ഞിട്ടാ ഇത്തവണ പോന്നിരുന്നേ..!
“അണ്ണാ ഇത് അവസാനത്തേതാ ട്ടോ. ഇത്തവണ രാജാവാകും..!”

ചേട്ടന്‍ സന്തോഷിച്ചിരിക്കും.
ഇനി നാട്ടുകാരോട് നുണ പറയണ്ടല്ലോ..!

“അല്ലാ മനോജേ.., സുനി ബാംഗ്ലൂര് ഏതോ കമ്പ്യൂട്ടര്‍ കമ്പനീലാണെന്ന് കേട്ടു. “

വേദനയില്‍ ചാലിച്ച ചിരിയോടെ ചേട്ടന്‍ മൂളും.

“ശര്യാ രവിച്ചേട്ടാ.., മൂന്ന് കൊല്ലായി”

“അപ്പോ കാശൊക്കെ ആയിണ്ടാവൂലാ ല്ലേ..?”

ഹഹഹാഹഹ്ഹാ.
മൂ‍ന്ന് വര്‍ഷത്തിന് ശേഷവും ഈയുള്ളവന്‍ പൂജ്യനാണെന്ന് നാട്ടാര്ക്ക് അറിയില്ല.
അത് നല്ലത്..! നല്ലത്..!
അനാവശ്യ ചോദ്യങ്ങളെയൊക്കെ ഒഴിവാക്കാമല്ലോ..!

അത്തരം ചോദ്യങ്ങളെ അല്ലെങ്കിലും ഭയമൊന്നുമില്ല.
ഭയങ്കര ഫ്ലെക്സിബിളിറ്റിയാ ഈ ഒരു വര്‍ഷത്തിനിടയില്‍ തരപ്പെടുത്തിയത്.
എത്ര മാത്രം ചാഞ്ഞും ചെരിഞ്ഞും തൊട്ടും തൊടാതേം അസ്വസ്ഥതകള്‍ ഉളവാക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവുമെന്ന് ഇക്കാലത്തിനിടയിലാണ് മനസ്സിലായത്.
അതും നല്ലത്..!

പണ്ട് കിട്ടിയ വരദാനങ്ങളൊക്കെ എനിക്കിന്ന് ബാധ്യതകളാണ്.
കാരണം ആ അനുഗ്രഹങ്ങളുടെ ഊഷ്മളത എന്നെ വീര്‍പ്പ് മുട്ടിക്കുന്നു.

ഓരോ അടി വച്ച് അടി വച്ച് കയറി വരുമ്പോള്‍ ചിലര്‍ വാമനസ്വഭാവത്തോടെ ഉച്ചിയില്‍ കാല്‍ വച്ച് ചവിട്ടിത്താഴ്ത്തും..!
അവര്‍ പറയുന്ന കാരണങ്ങളുടെ ഉമിത്തീയില്‍ ഞാന്‍ ഞാന്‍ മറ്റൊരു മാര്‍ക്കണ്ഢേയനാകുന്നു..!

“എന്താ സാറേ വേണ്ടെ കഴിക്കാന്‍..?”

“മൂന്ന് ഇഡ്ഡലീം ചായേം..!”

“സാറെന്താ എന്നും ഇഡ്ഡലീം ചായേം മാത്രം കഴിക്കണേ..? ഇടക്ക് ……….”

ചുറ്റുമുള്ള മേശയിലുള്ളവരുടെ നോട്ടം ഇങ്ങോട്ടാണെന്ന് അറിയുമ്പോള്‍, ഒരു വാടിയ മന്ദഹാസം അവര്‍ക്ക് നേരെ എറിഞ്ഞ് തല കുനിച്ചിരിക്കുമ്പോള്‍ ഓര്‍ത്തു.
ലജ്ജയെന്ന വികാരമൊക്കെ എന്നേ കൈമോശം വന്നിരിക്കുന്നു.

കുറച്ച് കഴിഞ്ഞ് ആരും നോക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി കൈകള്‍ നീണ്ടു കവിളിലേക്ക്.
മനസ്സിലാക്കി.
ഒന്നര വര്‍ഷത്തെ വേനല്‍ എന്റെ ശരീരത്തിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.
പലരുടേയും ദൃഷ്ടികള്‍ അവയില്‍ മേഞ്ഞ് നടന്ന് സായൂജ്യമടയുന്നു.

വേണ്ട. ഒന്നും ഓര്‍ക്കണ്ട..!
ഒരു നെടുവീര്‍പ്പോടെ മനസ്സിന്റെ വാതായനങ്ങളൊക്കെ ഞാന്‍ ബലമായി കൊട്ടിയടക്കുകയായി.
പക്ഷേ അപ്പോഴും അതിനുള്ളില്‍ പിടയുന്ന നൊമ്പരത്തിന്റെ വിങ്ങല്‍ ഞാനറിഞ്ഞു.
അവ എന്റെ കണ്‍കോണുകളില്‍ നനവ് പടര്‍ത്തി.

കുത്തി നിര്‍ത്തിയ വേലികള്‍ക്കിടയില്‍ തടുത്ത് നിര്‍ത്തപ്പെടുന്ന കുറച്ച് ദശാംശങ്ങള്‍.
പലവിധ കാരണങ്ങള്‍ കൊണ്ട് അവ വേലിക്കെട്ട് പൊളിക്കുന്ന അവസരങ്ങളില്‍ ഞാന്‍ അവക്ക് തത്തുല്യമായ ഭിക്ഷ നല്‍കാന്‍ നിര്‍ബന്ധിതനാകുന്നു.

കാലത്തിന് പിന്നെ വിധിക്ക്..!

എന്നിട്ടും അത്തരം സന്ദര്‍ഭങ്ങളിലും ഞാന്‍ മനസ്സ് തുറന്ന്, ജ്ഞാനിയുടെ വിരക്തിയോടെ, ആനന്ദപൂര്‍ണമായി ജീവിക്കുന്നു..!
“പരിമിതമായ സൌകര്യങ്ങളിലും താങ്കള്‍ ഇത്തരം പോസ്റ്റും കമെന്റും ആയി പ്രതികരിക്കുന്നത് അഭിനന്ദനാര്‍ഹം“ എന്നിങ്ങനെയുള്ള ‘പ്രശംസകള്‍’ ഹൃദയം മറന്ന് ആസ്വദിക്കുന്നു.

പക്ഷേ.., അത്തരം പ്രശംസകള്‍ പറയാന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കുക വഴി ഞാന്‍ എനിക്ക് തന്നെ സമ്മാനിക്കുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല.

വാക്കിങ്ങ് സ്റ്റിക്കിന്റെ ശബ്ദം പതുക്കെ ഒഴുകി വന്നു.
ടക് ... ടക്…

അര്‍മാന്‍ അലി സാര്‍ എന്റെ അരികില്‍ വന്ന് ഇരുന്നു.
പിന്നെ കിതപ്പൊടുങ്ങിയ ഒരവസരത്തില്‍ അന്വേഷിച്ചു.

“Sunil, What happened in your first interview at Infy..?”

ആദ്യത്തെ ഇന്റര്‍വ്യൂ..!
അതൊരു ഇന്റര്‍വ്യൂ തന്നെയാണോ..?

അല്ല.
നിര്‍ബന്ധിക്കപ്പെടുകയായിരുന്നു അതിന്..!

തുറന്ന് പറഞ്ഞതാ..!

“സാറേ. എനിക്ക് ഈ നെറ്റ്വര്‍ക്കിങ് ഇന്റര്‍വ്യൂ വേണ്ട. വല്യ പിടിപാടില്ല ഈ ഏരിയയില്‍. ദയവായി എന്റെ ഫീല്‍ഡില്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യൂ”

പക്ഷേ, അധികം ഓപ്ഷന്‍ ഒന്നുമുണ്ടായിരുന്നില്ല.
Do OR Go..!!!

എന്നെ സംബന്ധിച്ചിടത്തോളം ആ അവസരത്തില്‍ ആ രണ്ട് വാചകത്തിനും ഒരേ അര്‍ത്ഥമായിരുന്നു,ഗന്ധമായിരുന്നു.
ഉന്മൂലനത്തിന്റെ ഗന്ധം..!

അവസാനം…
അവസാ‍നം നേര്‍ച്ചക്കോഴിയെപ്പോലെ തല വച്ച് കൊടുത്തു.
അരിമണി പോയിട്ട് ഒരിറ്റ് വെള്ളം പോലും കിട്ടിയില്ല..!


ഞാന്‍ അര്‍മാന് എല്ലാം വിശദീകരിച്ച് കൊടുത്തു.
അദ്ദേഹം എല്ലാം ഒരു മൂളലോടെ കേട്ട് കൊണ്ടിരുന്നു.

എല്ലാം തുടങ്ങിയത് ഡിസമ്പര്‍ 29 നായിരുന്നു.
ഒരു നീണ്ട ഇടവേളക്ക് ശേഷം നാട്ടിലെത്തിയ നേരത്ത്.

ഉച്ചക്ക് റൂം മേറ്റ് ബ്രിജിന്റെ മെസ്സേജ്.

“A cal frm Badroos, Infosys. You hve an interview thr in Network Support on 31st”

ആദ്യം സന്തോഷിച്ചു.
കാരണം ഇന്‍ഫി ഡിപ്ലോമാക്കാരെ പരിഗണിക്കാറുള്ളതായി അറിവില്ല.
കൂടെ പഠിച്ച പലരും ഐബി‌എം, എച്ച്‌പി, അഡാപ്റ്റക് തുടങ്ങിയ വന്‍‌കിട കമ്പനികളില്‍ ഉണ്ടെങ്കിലും ആരും ഇന്‍‌ഡ്യന്‍ വന്‍‌കിടകളായ വിപ്രോയിലോ, ഇന്‍ഫിയിലോ ഉള്ളതായി കേട്ടിട്ടില്ല..!

പക്ഷേ അടുത്ത നിമിഷത്തില്‍ മിസ്ടേക്ക് തിരിച്ചറിഞ്ഞു.
മെസ്സേജ് സ്ക്രോള്‍ ചെയ്തപ്പോ കണ്ടു ബാക്കി ഭാഗം.

“Why did you tld thm to interview u in Network field..?”

സംഗതികളുടെ കിടപ്പ് കണ്ടപ്പോ അതിന്റെ ഗൌരവം മനസ്സിലായി.
നെറ്റ്വര്‍ക്കിംഗില്‍ പണ്ട് 2003 ല്‍ എടുത്ത ഒരു Certification അല്ലാതെ വല്യ പിടിപാടൊന്നുമില്ല.
Certification ന്റെ വാലിഡിറ്റിയാണെങ്കി പണ്ടേ കഴിഞ്ഞു.
പിന്നെ ഇതു വരെ ആ ഏരിയയില്‍ ഒരു കമ്പനിയും എന്നെ ഇന്റര്‍വ്യൂ ചെയ്തിട്ടുമില്ല.
അതു കൊണ്ട് ഫ്ലോപ്പ് ആകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ചേട്ടന്‍ സൂചിപ്പിച്ചു.

“നി അവരോട് പറഞ്ഞ് നോക്ക്, നിന്റെ ഫീല്‍ഡില്‍ ഇന്റര്‍വ്യൂ ചെയ്യാ‍ന്‍. എന്തായാലും കിട്ടിയതല്ലേ കളയണ്ടാ“

ഞാനും ചിന്തിച്ചു.
അതെ, പോയി നോക്കാം..!

പക്ഷേ ലക്ഷ്മി നരസിംഹന്‍ എന്ന സാര്‍ ചോദിച്ചത് കട്ടിച്ചോദ്യങ്ങള്‍.
OSPF, VLAN, EIGRP…

ഞാന്‍ Certification എടുത്ത 2003 ല്‍ മേല്പറഞ്ഞതൊക്കെ ശൈശവദശയിലായിരുന്നു.
കുറച്ച് Basics അല്ലാതെ മറ്റൊന്നും പറയാന്‍ പറ്റിയില്ല.

ഒരാഴ്ച കഴിഞ്ഞ് HR Executive ബദ്രൂസിനെ വിളിച്ചപ്പോള്‍ മറുപടി കിട്ടി.

“Better luck next time”

ആ മറുപടി കേട്ടപ്പോ എല്ലാം അവസാനിച്ചെന്നായിരുന്നു കരുതിയിരുന്നത്.

പക്ഷേ..,
രണ്ടാഴ്ച കഴിഞ്ഞ് ചന്ദ്രശേഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആ മാഡം വിളിച്ച് പറഞ്ഞു.

“Contact Arman Ali, Infosys. No. 974…”


ഞാന്‍ ഒക്കെപ്പറഞ്ഞ് സംഗ്രഹിച്ചു.

“ഇങ്ങിനെയാണ് അര്‍മാന്‍ സാര്‍ സംഭവിച്ചെ. രണ്ടാമത്തെ ഇന്റര്‍വ്യൂ സാറ്, എനിക്ക് എക്സ്പീരിയന്‍സ് ഉള്ള സെര്‍വര്‍/ഡെസ്ക്ടോപ്പ് ഏരിയയില്‍ തന്നെ തരപ്പെടുത്തിത്തന്നു..! മാത്യൂ സാറാണ് ചെക്ക് ചെയ്തത്. അത് ക്ലിയര്‍ ആയി, ഫൈനല്‍ ഡീസ്കഷന് വിളിച്ചു…”

“പക്ഷേ.., ഇന്നത്തെ എന്റെ ഫൈനല്‍ ഡിസ്കഷന്‍ എന്നെ ആദ്യം നെറ്റ്വര്‍ക്കിംങ് ഇന്റര്‍വ്യൂ ചെയ്ത ലക്ഷ്മി നരസിംഹന്‍ സാറുമായി തന്നെ ആയിരുന്നു..!“

ഞാന്‍ തല കുനിച്ച് മിണ്ടാതിരുന്നു രണ്ട് നിമിഷം.

“സാറേ എന്നെ ഇന്‍ഫി ആദ്യം ഇന്റര്‍വ്യൂ ചെയ്തത് എനിക്ക് എക്സ്പീരിയന്‍സ് ഉള്ള ഏരിയയയില്‍ ആയിരുന്നെങ്കില്‍ ഞാന്‍ ഇപ്പോ ഇന്‍ഫിയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നേനെ..!”

“എനിക്കിപ്പോ തോന്നുന്നത് എന്റെ ആദ്യത്തെ ആ അനാവശ്യമായ ഇന്റര്‍വ്യൂ കാരണം ഒക്കെ പിഴച്ചതായിട്ടാ. ശരിയാണോ സാര്‍..?”

സാറൊന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ തുടര്‍ന്നു.

“ഏതെങ്കിലും ഒരു കച്ചിത്തുരുമ്പ് കണ്ടാ അതുമ്മെ പിടിച്ച് കേറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മനസ്ഥിതിയിലായിരുന്നു ഞാന്‍. അതാ ആദ്യത്തെ ഇന്റര്‍വ്യൂവിനെ കുറിച്ച് ഞാന്‍ സാറിനോട് മിണ്ടാതിരുന്നെ… സോറി”

നിരാശാ സ്വരത്തില്‍ ശബ്ദമുണ്ടാക്കിയിട്ട് എന്നെ സമാധാനിപ്പിച്ചു.

“സുനില്‍.., ഈ ലോകത്ത് നമുക്ക് വിശദീകരിക്കാനാകാത്ത, മനസ്സിലാക്കാനാകാത്ത ചില കാര്യങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ സംഭവിക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഞാന്‍ ഫീല്‍ ചെയ്യുന്നത് ഇപ്പോ. ഞാന്‍ പരമാവധി ശ്രമിച്ചു. സാര്‍ സമ്മതിച്ചില്ല. ഐ ആം സോറി സുനില്‍. എക്ട്രീമിലി സോറി.“

അമ്മ എന്നോട് ഗ്രഹങ്ങളെ പറ്റി ആദ്യമായി പറയുന്നത് കഴിഞ്ഞ ഒക്ടോബറിലാണ്.
HP (Near Forum) യിലെ Rama Kishore ന്റെ ഇന്റര്‍വ്യൂവിന് വിളിച്ചു കൊണ്ടുള്ള ഇമെയില്‍ നാട്ടിലായിരുന്നതു കൊണ്ട് മിസ്സ് ആയ ദിവസം.

അന്ന് എനിക്കതൊരു തമാശയായിരുന്നു.
എന്തൂട്ട് ഗ്രഹങ്ങള്‍..!

പക്ഷേ കാലക്കേടുകള്‍ തുടര്‍ച്ചയാകുന്നു.
കയ്യെത്തിപ്പിടിച്ചു എന്ന് കരുതുന്ന സുവര്‍ണാവസരങ്ങളെല്ലാം വഴുതി മാറുന്നു.
ഇപ്പോള്‍ എന്റെ മനസ്സിലുയരുന്ന ചാഞ്ചാട്ടങ്ങളെ ഞാന്‍ ബഹുമാനിക്കണോ..?

അര്‍മാന്‍ സാറിനോട് യാത്ര പറഞ്ഞ് തിരിച്ചിറങ്ങിയപ്പോ ഞാന്‍ ‘ഒകെ‘യായിരുന്നു.
ജയദേവ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ ക്രോസ്സ് ചെയ്ത് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോ എന്തു കൊണ്ടോ കണ്ണുകള്‍ നീറി.

അപ്പോ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചു.
ഫ്ലൈ ഓവറിന്മേലെഴുതിയിരുന്നത് വായിക്കാന്‍ ശ്രമിച്ചു.

അത് കുറച്ച് വലിയ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആയിരുന്നു.
DPI എന്ന്.
Dalit Panthers of India എന്നതിന്റെ ചുരുക്കെഴുത്ത്.
അതിന്‍ താഴെയുള്ള സാമാന്യം ചെറിയ വാചകങ്ങള്‍ വായിക്കാന്‍ സാധിച്ചില്ല. കണ്ണുകള്‍ നിറഞ്ഞു.

എന്താ ചൂട്..!
വെയില്‍ കത്തുകയാണ്.
ഞാന്‍ ഇന്‍ ചെയ്റ്റിരുന്ന ഷര്‍ട്ട് ഒക്കെ വലിച്ച് പുറത്തിട്ട് കണ്ണ് തുടച്ചു.

പെട്ടെന്ന് മൊബൈല്‍ വിറക്കാന്‍ തുടങ്ങി

“Manu chettan calling…”

ഞാന്‍ ശങ്കിച്ചു.
അറ്റെന്‍ഡ് ചെയ്യണോ..?

പിന്നെ പെട്ടെന്ന് തീരുമാനിച്ചു ബ്രിജിനോട് പറയാം, ചേട്ടനെ വിളിക്കാന്‍.
എന്നെക്കൊണ്ട് ഇപ്പോ സംസാരിക്കാന്‍ സാധിക്കില്ല.
സംസാരിക്കുമ്പോ എങ്ങാനും വിതുമ്പിയാല്‍ ചേട്ടനും അസ്വസ്ഥനാകും.
അതൊന്നും വേണ്ട..!

ഞാന്‍ അവനുള്ള മെസ്സേജ് ടൈപ്പ് ചെയ്യാന്‍ തുടങ്ങി.

“No yaar. You know who their Boss is. It is Laxmi Narasimhan. Previous Interview was the bar. Tell all things to brother since from previous interview. Also inform Raju”

ബസിലിരിക്കുമ്പോഴോര്‍ത്തു.
മഡിവാള വഴിയാണ് പോകുന്നത്. വേണമെങ്കീ ഭായിയെ കാണാം..!

മനസ്സ് വിലക്കി വേണ്ടെന്ന്.
കാരണം അര്‍മാന്‍ അലി സാറിന്റെ മറുപടി ചിലപ്പോള്‍ അവനും ഉള്‍ക്കൊള്ളാനായേക്കില്ല.

“സുനില്‍.., ഈ ലോകത്ത് നമുക്ക് വിശദീകരിക്കാനാകാത്ത, മനസ്സിലാക്കാനാകാത്ത ചില കാര്യങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ സംഭവിക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഇതും..!”

ഹ്ഹാഹഹാഹ്.
വിശദീകരിക്കാനാകാത്ത കാര്യങ്ങള്‍..!

ആറ് മാസത്തിന് ശേഷം ഇന്‍ഫോസിസില്‍ വീണ്ടും ഒരു ഇന്റര്‍വ്യൂ കിട്ടി പാസായി ഞാന്‍ കേറിയാല്‍ അതും വിശദീകരിക്കാനാകത്തതാകും..!
കമ്പനീടെ പോളിസി ഇത്തരം പ്രത്യേക സാഹചര്യത്തില്‍ Apply ചെയ്യുന്നത് ശരിയാണോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ അതും വിശദീകരിക്കാനാകാത്തതാകും..!

മഴ തോര്‍ന്നിരുന്നു.
അലക്കുകല്ലിന്മേല്‍ നിന്ന് ഞാന്‍ കൈ കുത്തി മെല്ലെ എഴുന്നേറ്റു.
രണ്ട് മിനിറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉലാര്‍ത്തി.
പിന്നെ ടെറസ്സിന്റെ ഒരു മൂലയില്‍ പോയി അനന്തതയിലേക്ക് നോക്കി നിന്നു.

ആകാശത്ത് ഉരുണ്ടു കൂടിയിരുന്ന കറുത്തിരുണ്ട കാര്‍മേഘങ്ങള്‍ എന്നെ നോക്കി പല്ലിളിച്ച് കാട്ടി പരിഹസിച്ചു.
തണുത്തുറഞ്ഞ് വീശുന്ന പിശറന്‍ കാറ്റ് എന്റെ കണ്ണിമകളെ ബലമായി അടപ്പിക്കാന്‍ ശ്രമിച്ചു.
എവിടെയൊക്കെയോ നിന്ന് വരുന്ന ശബ്ദങ്ങള്‍ എന്റെ പ്രജ്ഞയെ തളര്‍ത്താന്‍ ആവതും ഉത്സാഹിച്ചു.

പക്ഷേ..,
അവയെയൊക്കെ പ്രതിരോധിച്ച് നിലകൊള്ളാന്‍ അനുഭവങ്ങളുടെ തയമ്പ് കെട്ടിയ കാഠിന്യം എന്നെ സഹായിച്ചു.
അവയുടെ സഹായത്താല്‍ ഞാന്‍ പതുക്കെ റിലാക്സ് ആയി.

അങ്ങകലെ ടിന്‍ ഫാക്ടറി ഫ്ലൈ ഓവറില്‍ കൂടി ഹെബ്ബാലിലേക്ക് പോകുന്ന വാഹങ്ങളുടെ നീണ്ട ചലിക്കുന്ന നിര.
പാമ്പുകളെപ്പോലെ വളഞ്ഞ് പുളഞ്ഞും ചിലപ്പോള്‍ കൂട്ടം തെറ്റിച്ചും ആ നിര ഒഴുകുകയാണ്.
അവയുടെ ഹെഡ് ലൈറ്റുകള്‍ പതിവിലധികം തീഷ്ണങ്ങളായി എനിക്ക് തോന്നി.

അവിരാമം ചലിച്ചു കൊണ്ടിരിക്കുന്ന പ്രകാശ പ്രളയം.
അതിലെ മഞ്ഞനിറങ്ങള്‍ ‘നിന്റെ എല്ലാ ദുഃഖങ്ങളും പരിഹരിച്ചു തരാം‘ എന്ന് പറഞ്ഞ് കൊണ്ട് എന്നെ കൈ മാടി വിളിച്ചു..

മോഹിപ്പിക്കുന്ന ആ വാഗ്ദാനം..!
അതില്‍ മയങ്ങി എന്റെ മനസ്സ് ആ പ്രകാശവലയത്തിലേക്ക് പോയി ലയിച്ചു..!
കൂടെ എന്റെ സ്വപ്നങ്ങളും..!

ഞാന്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന എന്റെ ഒരുപാട്, ഒരുപാട് സ്വപ്നങ്ങളും..!!!



വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ : Accenture Edition ഉം HCL Edition ഉം ശേഷം ഉപാസന വില്‍ക്കാന്‍ വെച്ചിരിക്കുന്ന സ്വപ്നങ്ങളില്‍ മൂന്നാമത്തേത്.
വായിക്കുക, അഭിപ്രായമറിയിക്കുക.

Sunday, March 16, 2008

ഒ.വി.വിജയന്‍ : ഇതിഹാസങ്ങളുടെ കളിത്തോഴന്‍

കാതിക്കുടം ദേശത്തെ ഏക വായനശാലയാണ് പനമ്പിള്ളി ഗോവിന്ദമേനോന്റെ സ്മരണാര്‍ത്ഥം നാമകരണം ചെയ്ത പനമ്പിള്ളി സ്മാരക വായനശാല. സുവര്‍ണജൂബിലിയൊക്കെ ആഘോഷിച്ചു കഴിഞ്ഞ ഈ ‘എ’ ഗ്രേഡ് വായനശാല കാതിക്കുടത്തിന്റെ സിരാപടലങ്ങളില്‍ സ്ഥാനമുറപ്പിച്ച ഒരു പ്രധാന സ്ഥാപനം ആണ്.

ഞാന് എട്ടാം ക്ലാസില് പഠിക്കുമ്പോഴാണ് പനമ്പിള്ളി സ്മാ‍രക വായനശാലയില് പോയിത്തുടങ്ങുന്നത്.
ക്രമേണ അവിടെ ഒരു നിത്യസന്ദര്‍ശകന് ആയ എനിക്ക് അവിടത്തെ ലൈബ്രേറിയനാണ് ആദ്യമായി ആ പുസ്തകം വായിക്കാന് തരുന്നത്..

“ഖസാക്കിന്റെ ഇതിഹാസം”

അന്ന് ഞാന് കഷ്ടിച്ച് ഒരു പത്ത് പേജേ വായിച്ചുള്ളൂ..!

രവി കൂമന്‍‌കാവില് ബസ് ഇറങ്ങുന്നതും ആ പ്രദേശത്തിന്റെ വിവരണവും വായിച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും എനിക്ക് ബോറടിച്ചു തുടങ്ങി.
കാരണം ഞാന് ആദ്യമായായിരുന്നു തമിഴ് ചുവയുള്ള, പാലക്കാടന് സംഭാഷണം നിറയെയുള്ള ഒരു പുസ്തകം വായിക്കുന്നത്..!!!

അതുവരെ എം.ടി എന്ന രണ്ടക്ഷരത്തില് കിടന്ന് ഭ്രമണം ചെയ്യുകയായിരുന്നു ഞാന്. ശുദ്ധവള്ളുവനാടന് ശൈലിയിലുള്ള എം.ടി യുടെ ആദ്യകാലരചനകള് മുഴുവന്
ഗ്രാമീണചുറ്റുപാടില് നിന്നുള്ളതായിരുന്നു.

ഭൂരിഭാഗം രചനകളിലും അദ്ദേഹത്തിന്റെ കുട്ടിക്കാലം, തറവാട്, നാട്, നാട്ടുകാര് എന്നിവയൊക്കെയായിരുന്നു പ്രതിപാദ്യവിഷയങ്ങള്.
ഏതാണ്ട് ഇത്തരം ചുറ്റുപാടില് ജീവിച്ചു വളര്‍ന്ന എനിക്ക് അത്തരത്തിലുള്ള കൃതികളോട് അടുപ്പം തോന്നിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ.

വളരെ ചെറുപ്പത്തില് തന്നെ എം.ടി യുടെ എല്ലാ രചനകളും വായിച്ച് അദ്ദേഹത്തിന്റെ ഒരു ആരാധകന് ആയിത്തീര്‍ന്നിരുന്നു ഞാന്.
അക്കാലത്ത് അദേഹത്തിന്റെ രചനാശൈലിയെ അവലംബിച്ച് ചിലതൊക്കെ എഴുതാനും ശ്രമിച്ചിരുന്നു, ഒന്നും വിജയിച്ചില്ലെങ്കിലും.

ഇങ്ങിനെയുള്ള എനിക്ക് “ഖസാക്കിന്റെ ഇതിഹാസം” പോലൊരു കൃതി ഇഷ്ടപ്പെട്ടില്ലെങ്കില് അതില് അല്‍‌ഭുതപ്പെടാന് ഒന്നുമില്ല.

തുടക്കത്തില്‍ത്തന്നെ “ഞ്ഞെങ്ങ്‌ണ്ടാണ്” എന്നുള്ള അന്വേഷണവും “ഖസാക്കിലേക്ക്” എന്നുള്ള ഗംഭീരമറുപടിയും, “അപ്പോള് അരയാലിലകളിലും കരിമ്പനകളീലും
കാറ്റു പിടിച്ചു“
എന്ന വിവരണവും എന്നില് ഒരു ചലനവും സൃഷ്ടിച്ചില്ല
(ഇന്നതോര്‍ക്കുമ്പോ അല്‍ഭുതം തോന്നുന്നു !).

അതു കൊണ്ട് 10 പേജോളം വായിച്ചിട്ട് ഞാന് മതിയാക്കി.

അതിന് ശേഷം ഏതാണ്ട് ഒട്ടുമിക്ക നോവലുകളും കഥകളുമൊക്കെ വായിച്ചെങ്കിലും “ഖസാക്കിന്റെ ഇതിഹാസം” എന്തു കൊണ്ടോ ഞാന് തൊട്ടുനോക്കിയില്ല.

എന്റെ പിഴ..! എന്റെ വലിയ പിഴ..!!!

പിന്നീട് കാലഘട്ടത്തിന്റെ കുത്തൊഴുക്കില്‍‌പെട്ട് ഞാന് ചെന്നെത്തിയത് അനന്തപുരിയില്‍.
കെല്‍ട്രോണില് തുച്ഛമായ സ്റ്റൈപ്പെന്റിന് അപ്രന്റീസ് ട്രയിനീ ആയി ജോലി ചെയ്ത്, MLA Quarters ല് നിന്ന് കഞ്ഞീം പയറും തിന്നു കഴിയുന്ന കാലം.

അന്ന് കുറേശ്ശേ കാശ് കൂട്ടിവച്ച് കൂട്ടിവച്ച് ഒരു 200 രൂപയായപ്പോ ഞാന് നേരെ വച്ചു പിടിച്ചു.
സ്റ്റാച്ച്യു ജംങ്ഷനിലേക്ക്.
അവിടെ കരിമ്പനാല് ബില്‍ഡിങ് ലെ ഡിസി ബുക്സിന്റെ പുസ്തകശേഖരം എന്നെ വല്ലാതെ വിസ്മയപ്പെടുത്തി.

ഞാന് വായിച്ചിട്ടുള്ളതും വായിക്കാനാഗ്രഹിക്കുന്നതുമായ ഒരുപാട് പുസ്തകങ്ങളുടെ സമാഹാരം കണ്ട് ഞാന് അന്തിച്ച് നിന്നു..!

ഒരു മണിക്കൂറോളം മലയാളം സെക്ഷനില്‍ അലഞ്ഞു നടന്നിട്ടും ഏത് പുസ്തകം വാങ്ങണമെന്ന് കാര്യത്തില് എനിക്ക് ഒരു തീര്‍പ്പിലെത്താന്
‍സാധിച്ചില്ല.
ആകെ 200 രൂപയുമുണ്ട് പത്ത്-മുപ്പത് പുസ്തകങ്ങളെങ്കിലും വാങ്ങണമെന്നും ഉണ്ട്..!

അങ്ങിനെ പുസ്തകങ്ങള്‍ക്കിടയില്‍ ഒരെണ്ണത്തിനായി പരതി നടക്കുന്ന സമയത്താണ് ഞാന്‍ വീണ്ടും ‘ഇതിഹാസം‘ കാണുന്നത്.
ഒരു സൈഡ് വ്യൂ മാത്രം.

ഞാന് അതെടുത്ത് അതിന്റെ പുറംചട്ട നോക്കി..!

“പാലക്കാട്ടെ മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന അനേകം കരിമ്പനകള്‍ക്കിടയിലൂടെയുള്ള ഒരു ചെമ്മണ്‍പാതയിലൂടെ ഏകാകിയായി ഒരു മെലിഞ്ഞ കഷായവസ്ത്രധാരി നടന്നു പോകുന്ന ആ പുറംചട്ടയിലെ ചിത്രം എന്റെ മനസ്സില് ഒരു വിസ്ഫോടനം സൃഷ്ടിച്ചു..!!!”

ഏറ്റവും താഴെ എഴുതിയിരിക്കുന്നു.

“ഒ.വി.വിജയന്‍ : ഖസാക്കിന്റെ ഇതിഹാസം”.

അങ്ങിനെ വീണ്ടും ആ ‘ഇതിഹാസം’ എന്റെ കൈകളിലെത്തി..!
ആ സുന്ദരമായ പുറംചട്ടയില് നിന്ന് ഞാന് കണ്ണെടുക്കാതെ നോക്കിയിരുന്നു.

കാണുന്നവരൊട് ഇത്ര മേല് സുന്ദരമായി അതിന്റെ ഉള്ളടക്കത്തേക്കുറിച്ച് സംവദിക്കുന്ന മറ്റൊരു പുസ്തകപുറംചട്ട ഞാന് ഇന്നുവരെ കണ്ടിട്ടില്ല..!

(“ഖസാക്കിന്റെ ഇതിഹാസം” ത്തിന് വേറെ ഒരു പുറംചട്ടയും യോജിക്കില്ലെന്ന് ഞാന് കരുതുന്നു, അങ്ങിനെ ചിലതുണ്ടെങ്കിലും).

എന്തു കൊണ്ടോ എന്റെ മനസ്സില്‍ “എനിക്ക് ഈ പുസ്തകം വേണ്ട” എന്ന ഒരു തോന്നല്‍ ഉണ്ടായില്ല.
മുമ്പ് വായിച്ച് മനസ്സിലാകാത്തതായിരുന്നെങ്കിലും വീണ്ടും ഒരു വായന എന്റെ അഭിപ്രായത്തെ മാറ്റി മറിച്ചേക്കാമെന്ന് എനിക്ക് തോന്നി.
അത്രത്തോളം ആഴത്തില് പുറം ചട്ടയിലെ ആ ദൃശ്യം എന്റെ ഉള്ളില്‍ പടര്‍ന്ന് കയറി.

പിന്നീട് ലോഡ്ജിലെ റൂമില് ഒറ്റക്കിരുന്ന് ഞാന് വായിച്ചു ആ കൃതി.
അതിന് ശേഷം, എന്റേത് ഒരു തിരിച്ചറിവായിരുന്നു.

എന്തു കൊണ്ടാണ് മലയാളസാഹിത്യം രണ്ടായി വിഭജിക്കപ്പെട്ടതെന്ന്..!

“ഖസാക്കിന് മുമ്പും ഖസാക്കിന് ശേഷവും” എന്നിങ്ങനെയായി..!!!

ഇതിഹാസത്തിലൂടെ കണ്ണൂകളോടിച്ചപ്പോള് ഞാന് നടന്നത് പാലക്കാടന് മണ്ണിലൂടെയാണ്..!
ഞാന് സംസാരിച്ചത് തമിഴ് ചുവയുള്ള മലയാളഭാഷയാണ്..!
ഞാന് സഞ്ചരിച്ചത് വീശിയടിക്കുന്ന മലങ്കാറ്റിന്റെ വേഗതയോടെയാണ്..!
ഞാന് കേട്ടതോ പനമ്പട്ടകള് തമ്മിലുരസുന്ന വന്യസംഗീതമാണ്..!

അതെ, എല്ലാ അര്‍ത്ഥത്തിലും “ഖസാക്കിന്റെ ഇതിഹാസം“ ഒരു അനുഭവമായിരുന്നു

ഞാന് വാങ്ങിയ “ഖസാക്കിന്റെ ഇതിഹാസത്തില്‍” എനിക്ക് വേണ്ടി എന്റെ സുഹൃത്തായ ഷാജഹാന് ഇങ്ങനെ കുറിച്ചു.

“സുനീ..,
ഖസാക്കിന്റെ ഇതിഹാസം ഒരു മഴയാണ്.
ഇടക്കിടെ ചിണുങ്ങിയും ചിരിച്ചും,
ഇടക്ക് ആര്‍ത്തലച്ചും ചിലപ്പോള്
നൂപുരത്തിന്റെ താളമുള്‍ക്കൊണ്ടും ശൃംഗരിക്കുന്ന ഒരു മഴ..!
ആലസ്യത്തിന്റെ നെറുകയില് നിന്ന് എന്തിനോ വേണ്ടി വിതുമ്പുന്ന മഴ..!

ഖസാക്കിലെത്തിയപ്പോള് വരളുന്ന വെയിലായിരുന്നു.
ഇതിഹാസങ്ങള് പേറുന്ന കനത്ത നിശബ്ദത..!
തണുപ്പിന്റെ, കുളിരിന്റെ, ഓര്‍മകളുടെ പുതുമഴയാണ് രവിയെ യാത്രയയച്ചത്..!”

ജീവിതത്തില് വല്ലപ്പോഴും മാത്രം സംഭവിക്കാറുള്ള അപൂര്‍വചാരുതയോടെ ആ ഗദ്യം എന്നെ സ്വാധീനിച്ച് ഉന്മത്തനാക്കി..!
എന്നെ മാത്രമല്ല സ്വാധീനിച്ചതെന്ന് ഷാജഹാന് എനിക്ക് വേണ്ടി എഴുതിയ വരികള് തെളിയിക്കുന്നു.

ഭാഷ..!
മലയാളഭാഷയുടെ ഉത്സവമായിരുന്നു “ഇതിഹാസം” നിറയെ..!
ആറ്റിയും കുറുക്കിയും എന്നാല്‍ അമിതമായ സങ്കലനം ഉണ്ടാക്കാതെയും ആ ഭാഷ വായനക്കാരില്‍ സംവേദനത്തിന്റെ ഓളങ്ങള് സൃഷ്ടിക്കുന്നു..!

(കുപ്പുവച്ചന്‍-അലിയാര്‍)
“മൊട്ടേയ്‌യ്!”
“എന്താന്നൂം?”
“എയ്ക്കി കുളിര്‌ണെടാ.”
“ആര് ചെണിച്ച്?”
“ഇത്തിരി ന്ക്കെടാ. നാനെന്റെ പൊതപ്പ് കൊണ്ട്‌വരട്ടെറാ.”


(കുഞ്ഞിനൂറു-ചാന്തുമ്മ)
“ഉമ്മാ തെക്കന് ബെക്കം ബല്‌താകട്ടെ.”
“ബല്‌താകട്ടെ മക്‍ളെ.” ചാന്തുമ്മയും പറയും.
“എന്റെ മകളിന്റെ കഷ്ടം തീരട്ടെ.”
“എപ്പൊ വല്‌താകുവുമ്മാ?”
“ഒരു പെര്നാള് കഴിഞ്ചാ വല്താകം, കണ്ണേ.”
“പെര്നാള് എപ്പക്കളിയുമ്മാ?”
“നാല് വാവ് കഴിഞ്ചാ, കണ്ണേ”.

(അപ്പുക്കിളി-മാധവന്‍ നായര്‍)
“ഡാ പിള്ളേരെ, തൊള്ളയിടാണ്ടിരിയ്‌ക്കിന്! എന്റെ ക്‍‌ളി വേശാറാക്‍ണു.”
“എന്തിനാ ചങ്കിക്ക്‌ണ് നിയ്യ്. നൊമ്പടെ സ്കോളല്ലേഡാ, അപ്പേ ?”
“എന്നിം കൊന്ത്‌പോതാ, മാതവേത്തോ”
“നീയ് മുത്‌ക്ക് തത്വോ?”
“നല്ലോണം പടിയ്‌ക്കണം കെട്ട്വോഡാ, അപ്പേ. പടിച്ച് പടിച്ച് ഇഞ്ചിനീരാകണം കെട്ട്വോ“
അപ്പുക്കിളി ഒരിയ്ക്കല് കൂടി മൂളി.

(കുപ്പുവച്ചന്‍-ശിവരാമന്‍ നായര്‍)
“ദാ, കുപ്പ്വോ, മറക്കാതെ കെട്ടോ നിയ്യ്”
“നല്ല കാരിയുവായി” കുപ്പുവച്ചന് പറഞ്ഞു.
വെറംവാക്ക് പറയാതെടാ, അപ്പേ”
“എദ്ദ്, മൂത്താര്‌ക്ക് ഞമ്മള്‍നെ വിസുവാസൂല്ലേ?” (എന്നെ വിശ്വാസമില്ലേ..?)


എന്തു ഭംഗി ഈ വാക്കുകള്‍ക്ക്..!

ഇപ്പോഴും എന്റെ ഇരുള് മൂടിയ ഭൂതകാലത്തേക്ക് ഞാന് തിരിഞ്ഞ് നോക്കുമ്പോള് ഞാന് കാണുന്നു,
ആ കുറ്റാക്കൂരിരുട്ടിലും മിന്നിത്തിളങ്ങുന്ന ചില സുന്ദരനിമിഷങ്ങള്.

ആ സുന്ദരനിമിഷങ്ങളിലെല്ലാം ഇതിഹാസനായകനായ രവിയുണ്ട്,
സെയ്യ്‌ദ് മിയാന് ശെയ്‌ഖ് തങ്ങളുടെ ഖലിയാരായ നൈസാമലിയുണ്ട്,
ഖസാക്കിന്റെ മാദകത്വമായ മൈമുനയുണ്ട്,
നല്ലമ്മയുടെ ദൈവപ്പുരയുടെ കാവലാളായ കുട്ടാടന് പൂശാരിയുണ്ട്,
അഞ്ചമ്മമാരുടെ മകനായി പിറന്ന അപ്പുക്കിളിയുണ്ട്,
അലിയാരുടെ പീടികക്കരുകില്‍ അത്താണിപ്പുറത്തിരുന്ന് കുശുമ്പ് പറയുന്ന പനങ്കേറ്റക്കാരന് കുപ്പുവച്ചന് ഉണ്ട്.

മലയാള നോവല് സാഹിത്യത്തില് വസന്തം വിരിയിച്ച ഒരു പിടി കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് “ഖസാകിന്റെ ഇതിഹാസം“ സമ്മാനിച്ചത്.

എനിക്ക് ഏകാന്തത വേണമെന്ന് തോന്നുമ്പോള്, അല്ലെങ്കില് ഒരു കൂട്ടം ആളുകള്‍ക്കിടയില് പോലും ഞാന് ഏകനാണ് എന്ന ബോധം മനസ്സില് സ്വയം സൃഷ്ടിക്കണമെന്ന് തോന്നുമ്പോള് ഞാന് ആശ്രയിക്കാറ് ആ കൃതിയെയാണ്.
അതിലുപരി ഒ.വി.വിജയന് എന്ന സിംബലിനെയാണ്..!

മറ്റു ചില നോവലിസ്റ്റുകളെപ്പോലെ ഒറ്റപ്പെടലിന്റേയും, ആസ്തിത്വാന്വേഷണത്തിന്റേയും ഫലമായ ജീവിതവിരക്തിയുടെ ചുവയുള്ള ഏകാന്തതയല്ല ആ കൃതി എന്നില്
സൃഷ്ടിക്കുന്നത്.
ജീവിതത്തില് നിന്നോ, ജീവിതയാഥാര്‍ത്ഥ്യങ്ങളില് നിന്നോ ഒളിച്ചോടാനും ആ കൃതി പ്രേരിപ്പിക്കുന്നില്ല.
മറിച്ച് ആനന്ദപൂര്‍ണമായ ഒരു ഏകാന്തത...
അതാണ് ഞാന് ഫീല് ചെയ്യുന്നത്..!

ചുറ്റുപാടും ഒരുപാട് ആളുകള് ഉള്ള അവസ്ഥയില് പോലും ആ കൃതി എന്നെ അവരില് നിന്ന് അകറ്റുന്നു.
അങ്ങിനെ “സ്വയം ഏകന്“ ആകുന്ന സന്ദര്‍ഭങ്ങളില് ഞാന്‍ ഒറ്റക്ക് ശൂന്യമായ മനസ്സോടെ ഇരുന്നിട്ടുണ്ട്..!
തിരുവനന്തപുരം യൂണീവേഴ്സിറ്റി ഗ്രൌണ്ടിലെ ആളൊഴിഞ്ഞ ഗാലറിയില്..!
ചക്രവാളത്തില്‍ ചുവപ്പ് പരക്കുന്ന സന്ധ്യക്ക് ശ്രീപദ്മനാഭക്ഷേത്രത്തിലെ പടികളില്..!
ബാംഗ്ലൂര് കെആര് പുരം ഐടിഐ ഫുട്ബാള് ഗ്രൌണ്ടില്..!
അത്തരം മുഹൂര്‍ത്തങ്ങള് എത്ര സുന്ദരമാണ്..!

പല നോവലുകളും പലപ്പോഴും ഒത്തിരി ഒത്തിരി പുതിയ വസ്തുക്കള്‍, വാചകങ്ങള്‍, സിമ്പലുകള്‍ അല്ലെങ്കില്‍ ആഖ്യാനശൈലികള്‍ ഒക്കെ വായനക്കാര്‍ക്ക് പ്രദാനം ചെയ്യും.

ഉദാഹരണമായി…
“ഭംഗ്”, “ചരസ്സ്” എന്നീ വസ്തുക്കളും അവയുടെ ഉപയോഗവും ഇല്ലായിരുന്നെങ്കില്‍ മലയാളസാഹിത്യത്തിലെ പല നോവലിസ്റ്റുകളും അവക്ക് പകരം വക്കാവുന്ന പുതിയ വസ്തുക്കളെ തേടി കണ്ടെത്തേണ്ടി വരുമായിരുന്നു..!

“മരുമക്കത്തയമോ തകര്‍ന്ന് പോയ തറവാടുകളോ ഇല്ലായിരുന്നെങ്കില്‍“ ചില നോവലിസ്റ്റുകളുടെ പല രചനകളിലും വിഷയദാരിദ്രം തന്നെ അനുഭവപ്പെട്ടേക്കാമായിരുന്നു.

അങ്ങിനെ വരുമ്പോള്‍ ഭംഗ്, മരുമക്കത്തായം എന്നീ വാചകങ്ങളുടെ വായനക്കാര്‍ക്കിടയിലുള്ള വ്യാപനത്തില്‍, വായനക്കാര്‍ക്കിടയില്‍ ഈ വാക്കുകളെ സുപരിചിതമാക്കിയതില്‍ ചില നോവലിസ്റ്റുകളുടെ ചില കൃതികള്‍ (പലതല്ല, ചിലത് മാത്രം..!) നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്.

ആഖ്യാനശൈലിയുടെ കാര്യമെടുത്താലോ..!

വിജയന്‍, എം.ടി, മുകുന്ദന്‍, പെരുമ്പടവം തുടങ്ങിയ പ്രഗല്‍ഭരുടെ നോവലുകള്‍ ഒക്കെ വായിച്ച് പരിചയിച്ചാല്‍ ചിലപ്പോള്‍ നമുക്ക് ചില ആശയങ്ങള്‍ കിട്ടും.

എന്തൊക്കെയാണെന്ന് വച്ചാല്‍…
ഒരു നോവല്‍ എങ്ങിനെയുള്ളതായിരിക്കും..,
അതിന്റെ ഉള്ളടക്കമായി എന്തെല്ലാം വിഷയങ്ങള്‍ തിരഞ്ഞെടുക്കാം..,
അത് ഏത് രീതിയില്‍ എഴുതി ഫലിപ്പിക്കണം..,
എന്നൊക്കെയുള്ള സംശയങ്ങളെപ്പറ്റി കുറച്ച് ആശയങ്ങള്‍..!

പക്ഷേ...
ഇങ്ങിനെയൊക്കെയുള്ള മുന്‍‌വിധികള്‍ പുലര്‍ത്തുന്നവര്‍ക്ക് നിരാശരാവേണ്ടി വരും, എന്‍.എസ്.മാധവന്റെ ആദ്യ നോവലായ “ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍” വായിച്ചാല്‍..!!!

കൊച്ചിക്കായലില്‍ നങ്കൂരമിട്ട പത്തേമാരിയിലിരുന്ന്, ഒരു ജ്ഞാനിയുടെ ഉള്‍ക്കാഴ്ചയോടെ ‘എന്‍.എസ്.മാധവന്‍‘ ലത്തന്‍ബത്തേരിയേയും അതിന്റെ ചരിത്രത്തേയും കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികമേഖലയിലൂടെ വിവരിച്ചിരിക്കുന്ന പ്രസ്തുത നോവല്‍ എന്റെ ഫേവറൈറ്റ് ലിസ്റ്റില്‍ “തട്ടകം” ത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമതെത്തി.

ലന്തന്‍ബത്തേരിയിലേക്ക് അച്ച് കുത്താന്‍ വരുന്ന സര്‍ക്കാര്‍ ശിപായിമാരെ പരാമര്‍ശിച്ച് തുടങ്ങുന്ന ആ നോവല്‍ മലയാളസാഹ്ത്യത്തിന് സമ്മാനിച്ച സിമ്പല്‍ ആണ് ചവിട്ട്നാടകവും, പിന്നെ ‘കാറല്‍മാനും’.

ഇതുപോലെ…
മലയാളസാഹിത്യത്തിന് ഇതിഹാസവും സമ്മാനിച്ചു ഒരുപിടി സിമ്പലുകള്‍..!
അവയൊക്കെ ഇപ്പോഴും എന്റെയുള്ളില്‍ മായാതെ കിടക്കുന്നു..!

“പന”…
അത് കാണുമ്പോഴോ, ആ വാക്ക് കേള്‍ക്കുമ്പോഴോ എന്റെ മനസ്സില് ആദ്യം തന്നെ വിരുന്നു വരുന്നത് ‘ഇതിഹാസം’മാണ്.

ബാംഗ്ലൂരില് നിന്ന് നാട്ടിലേക്ക് ട്രെയിനില് യാത്ര ചെയ്യുമ്പോള് സേലത്തിനടുത്ത് കാണാം.
കൃഷി ചെയ്യാത്ത നെല്‍‌പാടങ്ങളുടെ ഓരങ്ങളില് തലയുയര്‍ത്തി നില്‍ക്കുന്ന
കരിമ്പനകളുടെ ഒരു കൂട്ടം, അല്ലെങ്കില് ഒറ്റയായി നില്‍ക്കുന്ന പനകള്.

അപ്പോള്, ആ നട്ടപ്പാതിരക്കും എന്റെ മനസ്സില് ഒ.വി.വിജയന് സ്മൃതികള് ഉണരും..!
ആ സ്മൃതികള്‍ എന്നെ കൂട്ടിക്കൊണ്ട് പോകും.
പാനീസ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍..,
അങ്ങ് ദൂരെ ചിതലിമലയുടെ അടിവാരത്തില്‍ ഇതിഹാസങ്ങള്‍ക്ക് ജന്മം കൊടുത്ത ഖസാക്കിലേക്ക്..!

ഖസാക്കിന്റെ നിശബ്ദത മുറ്റി നില്‍ക്കുന്ന മണ്ണില്‍ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായി എന്നെയും സങ്കല്‍‌പിച്ച് എന്റെ മനസ്സപ്പോള്‍ അലഞ്ഞു നടക്കും.
മലങ്കാറ്റില്‍ ആടിയുലയുന്ന കരിമ്പനത്തലപ്പുകള്‍ പറയുന്ന ഇതിഹാസത്തിന്റെ കഥനങ്ങള്‍ കേട്ട് എന്റെ മനസ്സ് സായൂജ്യമടയും..!
അപ്പോള്‍, അവിടെ പരിഹരിക്കപ്പെടുന്നു എന്റെ മനസ്സിലെ പേരറിയാത്ത ആകുലതകള്‍..!

‘സദാചാരം’…
ഓരോരുത്തരും അവര്‍ക്ക് തോന്നിയ വിധത്തില്‍ വ്യാഖ്യാനിക്കുന്ന ഒരു പദം..!
അത് കൊണ്ട് തന്നെ മേല്പറഞ്ഞ വാക്കിന്റെ അര്‍ത്ഥം കാലം പോകുന്തോറും മാറിയും മറിഞ്ഞുമിരിക്കുന്നു.

മലയാളിയെയും മലയാള സാഹിത്യത്തേയും സംബന്ധിച്ചാണെങ്കില്‍ എക്കാലത്തും മാറ്റങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന (പോസിറ്റീവ് ആണോ അതോ നെഗറ്റീവ് ആണോ ഈ എതിര് നില്‍ക്കല്‍ എന്നത് ഞാന്‍ ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല) ഒരു വിഭാഗമുണ്ടായിരുന്നു.
മാറ്റങ്ങള്‍ നല്ലതിനാണോ എന്ന സന്ദേഹമായിരിക്കാം അത്തരം എതിര്‍പ്പുകള്‍ക്ക് പിന്നില്‍.

അങ്ങിനെ നോക്കിയാല്‍ സദാചാരത്തിന്റെ മതില്‍ക്കെട്ട് വിട്ട് സഞ്ചരിച്ച ഒരു നോവലെന്ന നിലക്ക് “ഖസാക്കിന്റെ ഇതിഹാസം” പല യാഥാസ്ഥിതികരുടേയും തീഷ്ണ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതില്‍ അല്‍ഭുതമില്ല.

ഇതിഹാസനായകനായ രവിയുടെ ഖസാക്കിലെ വ്യക്തിജീവിതത്തെ വിമര്‍ശനവിധേയമാക്കാവുന്നതാണ്.
പലരും അങ്ങിനെ ചെയ്തിട്ടുമുണ്ട്.

അന്നേ വരെ പലരും തൊടാന്‍ മടിക്കുന്ന ഒരു വിഷയത്തില്‍ കയറിയുള്ള ഇടപെടല്‍ ആയത് കൊണ്ട് യഥാസ്ഥിതികരായ എഴുത്തുകാരുടെ ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങള്‍ സ്വാഭാവികവുമാണ്.

പക്ഷേ കര്‍ക്കശമായ സദാചാരസംഹിതകള്‍ നിലവിലില്ലായിരുന്ന ഒരു ദേശത്ത് നടക്കുന്ന കഥയെന്ന നിലയില്‍ വിമര്‍ശനങ്ങളില്‍ ആത്മസംയമനവും പ്രദര്‍ശിപ്പിക്കാവുന്നതാണ്. പലരുമങ്ങിനെ ചെയ്തിട്ടില്ലെങ്കിലും.

വി.എസ്.ബിന്ദു എന്ന മാതൃഭൂമി വായനക്കാരി പറഞ്ഞ പോലെ “ഖസാക്കാകെ കിളച്ച് മറിച്ച് വിത്തെറിഞ്ഞ് വിളവെടുത്ത് മറിച്ച് വിറ്റ് ‘പിള്ളേരും പിറുങ്ങിണിയും’ ആയി രവി കഴ&#